Friday, December 31, 2021

New Year Resolution


ഈ സായിപ്പന്മാർ കലൻഡറും അതോടൊപ്പം ജനുവരി തുടങ്ങി ഡിസംബർ മാസം ഒക്കെ അവരുടെ ഇഷ്ടത്തിന് കണ്ട് പിടിച്ച് നമ്മുടെ തലയിൽ വെച്ച് തന്നത് കൊണ്ടല്ലേ നമ്മൾ ഈ ന്യൂ ഇയർ resolution എന്നോക്കെ പറഞ്ഞു കിടന്ന് തുള്ളുന്നത്!

ഞാൻ മലയാളി ആണ് എനിക്ക് ചിങ്ങം ഒന്ന് മുതലേ നന്നാകാൻ മനസ്സുള്ളൂ!💪💪

ഭാരത് മാതാ കീ ജയ്

എഴുത്ത്-1

ഒരു തിരിഞ്ഞു നോട്ടം.




ഒരു തിരിഞ്ഞു നോട്ടം.

വ്യക്തി ജീവിതത്തിൽ ഒന്നും നേടിയില്ല. അങ്ങനെ ഒക്കെ ജീവിച്ചു എന്നു ഒറ്റവാക്കിൽ പറയാം.

കൊറോണ പിടിപെട്ടു. ഒത്തിരി സുഹൃത്തുക്കളും കുടുംബക്കാരും സഹായത്തിനായി വന്നു. നന്ദി

വീട്ടുകാരും ആയി ആലപ്പുഴ യാത്ര നടത്തി. മറക്കാനാവാത്ത നിമിഷം.

ഒരു നോവൽ എഴുതി തുടങ്ങി. പകുതി വരെ ആയി. മടി മാറിയാൽ മുഴുവനും എഴുതി അടുത്ത വർഷം സൂര്യപ്രകാശം കാണിക്കണം.

ഔദ്യോഗിക ജീവിതത്തിൽ ഒരിക്കലും എത്തിപ്പിടിക്കാൻ പറ്റും എന്നു കരുത്താത്ത ഇടത്തേക്ക് ദൈവം എന്നെ കൊണ്ട് ചെന്ന് എത്തിച്ചു. കൂടെ നിന്ന എന്റെ എല്ലാ ടീമിന് നന്ദി.

ഫേസ്ബുക്കിൽ എന്നും എഴുതണം എന്നുണ്ട്, പക്ഷെ ജീവിതത്തിരക്കിനിടയിൽ അതും മുടങ്ങി.

മകളും ഭാര്യയും വീട്ടുകാരും ആയി കൂടുതൽ സമയം ചിലവഴിച്ചു. അടുത്ത വർഷം ഇവരോടൊപ്പം കൂടുതൽ യാത്രകൾ നടത്തണം.

ഒരു വിഷമം മാത്രമേ ഉള്ളു. ഒരു കാർ വാങ്ങിയിട്ട് രണ്ടു വർഷം ആയി. പക്ഷെ ഇതുവരെ 3000 കിലോമീറ്റർ മാത്രമേ ഓടിയുള്ളൂ. അതും ആയി കൂടുതൽ യാത്രകൾ നടത്തണം.

ശാരീരികമായും മാനസികമായും കുറച്ചൊക്കെ തട്ടുകേട് കിട്ടി. എന്നാലും ദൈവം എല്ലാം ഒക്കെ ആക്കി മുന്നോട്ട്‌കൊണ്ട് പോയി.

അടുത്ത വർഷം മുതൽ എന്നും എഴുതാൻ ശ്രമിക്കും. മകൾക്കും ഭാര്യക്കും ഒപ്പം കൂടുതൽ സമയം ചിലവഴിക്കണം. വലിയ വിഷമങ്ങൾ ഇല്ലാതെ മുന്നോട്ടു പോകണം.

ലളിത ജീവിതം,അതു മതി എന്നാണ് തീരുമാനം. 

ഹാപ്പി ന്യൂ ഇയർ❤️❤️❤️❤️

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

Monday, December 27, 2021

കമ്പനി കലാപം!!!!

കമ്പനി കലാപം!!!
ഒന്നാം തിരുമുറിവ്‌
രണ്ടാം തിരുമുറിവ്‌
മൂന്നാം തിരുമുറിവ്‌😎

************************************************
ഒന്നാം തിരുമുറിവ്‌

ക്രിസ്റ്റമസ് തലേദിവസം നാട്ടുകാരും കമ്പനിയിലെ തൊഴിലാളികളും തമ്മിൽ ചില വാക്കുതർക്കം ഉണ്ടാകുന്നു. നാട്ടുകാർ പോലീസിന്റെ സഹായം തേടുന്നു. 

വന്ന പൊലീസുകാരെ കമ്പനിയിലെ തൊഴിലാളികൾ പച്ചക്ക് ജീപ്പിനുള്ളിൽ ഇട്ടു കത്തിക്കാൻ നോക്കുന്നു. അക്രമത്തിനു ഇരയായ പൊലീസുകാരെ ആശുപതിയിലേക്കു മാറ്റുന്നു. കൂടുതൽ സേന സ്ഥലത്തെത്തുകയും ലേബർ ക്യാമ്പുകൾ റെയ്ഡ് ചെയ്യുകയും ചെയ്തു. മയക്കുമരുന്നുകൾ ഉൾപ്പടെ ഉള്ളവ കണ്ടെടുക്കുകയും ചെയ്തു. അതോടൊപ്പം 150 ഓളം  കിറ്റെക്സ് കമ്പനി തൊഴിലാളികളെ അറസ്റ്റ് ചെയ്യുകകും ചെയ്തു. 

ഇതു ഒന്നാം ദിനം. അൽ ഒന്നാം തിരുമുറിവ്‌.

************************************************

രണ്ടാം തിരുമുറിവ്‌

ഉറക്കമുണർന്ന സാബു തൻ്റെ കട്ടിലിനും ചുറ്റും ഒന്നു പരാതി. അതേ അങ്ങു കാലിന്റെ തുമ്പത്തു കമ്പനിയുടെ ലുങ്കി കിടപ്പുണ്ടായിരുന്നു. അതു പതിയെ എടുത്ത് ഉടുത്തു. മൊബൈൽ ഫോണിലേക്കു ഒന്നു കണ്ണോടിച്ചു, ഒത്തിരി മിസ് കാൾ കിടപ്പുണ്ട്. ആദ്യം കണ്ട നമ്പറിലേക്ക് വിളിച്ചു.

കാൾ എടുത്ത പാടെ അങ്ങേത്തലക്കൽ നിന്നും

സാബ് മുച്ചേ മാർ രഹഹേ, ബചാവോ......

പുല്ല് ഹിന്ദി, ഒന്നും തന്നെ സാബുവിന് മനസിലായില്ല, ഒന്നും തന്നെ തിരിച്ചു പറയാതെ ഫോൺ വച്ചു. ഉടൻതന്നെ കമ്പനിയിലെ മാനേജരെ വിളിച്ചു. 

എന്താ അവിടെ പ്രശ്നം. സാബു ചോദിച്ചു.

സാർ ഇവിടെ മൊത്തം പ്രശ്നം ആണ്. കാര്യങ്ങൾ എല്ലാം തന്നെ മാനേജർ സാബുവിന് വിവരിച്ചു നൽകി. ശെരി ഞാൻ ഉടനെ എത്താം.

പല്ല് പോലും തേയ്ക്കാതെ, നേരെ ലേബർ ക്യാമ്പിലേക്ക്. ക്യാമ്പിൽ എത്തിയെ ഉടനെ സാബു സി സി ടി വി ദൃശ്യങ്ങൾ കാണുവാൻ തുടങ്ങി.

ദൃശ്യങ്ങൾ കണ്ട സാബു ഒന്നു നെടുവീർപ്പിട്ടു. എന്നെ ഇവന്മാർ ഇത്രയും കാലം ആയിട്ടും എന്നെ പഞ്ഞിക്കു ഇടത്തത് എന്റെ ഭാഗ്യം. അത്രക്ക് കിടു പെർഫോമൻസ് അല്ലെ. ഇനി ഇവന്മാരെ എങ്ങനെ രക്ഷിക്കും. സി സി ടി വി ഓഫ് ആക്കി, അതിനുശേഷം ഒന്നു ടി വി വച്ചു. തൊഴിലാളികളുടെ ദൃശ്യം ടി വി യിൽ കാണിക്കുന്നുണ്ട്. 

സാബു നോക്കിയത് തൊഴിലാളികളുടെ ജട്ടിയുടെ ഇലസ്റ്റിക്കിൽ ആയിരുന്നു. കണ്ണു തള്ളി പോയി. ഒരുത്തനും കമ്പനിയുടെ ജട്ടി ഇട്ടിട്ടില്ല. ഏതോ ഒരു ചാത്തൻ ബ്രാൻഡ് ആണ് ഇട്ടിരിക്കുന്നത്. കൈ ഒന്നു കൂട്ടി തിരുമ്മി. കൂലം കൂഷിതം ആയി ഇപ്പോഴും സാബു ചിന്തിക്കുകയാണ്. സെക്രട്ടറിയുടെ നേരെ നോക്കി, 

കാൾ ഫോർ ആ പ്രസ്സ് മീറ്റ് ബൈ 3 പി എം ടുഡേ, സാബു സെക്രട്ടറിയെ നോക്കി പറഞ്ഞു. തലയാട്ടി എല്ലാം ഒക്കെ എന്നു പറഞ്ഞു സെക്രട്ടറി പുറത്തേക്ക് പോയി.

കൃത്യം മൂന്ന് മണിക്ക് തന്നെ പ്രസ്സ് മീറ്റ് തുടങ്ങി. ചോദ്യങ്ങൾ ഓരോന്നായി വന്നു തുടങ്ങി. എല്ലാവരോടും നിശബ്ദരായി ഇരിക്കുവാൻ സാബു ആവശ്യപെട്ടു. കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം സാബു സംസാരിച്ചു തുടങ്ങി.

ഇന്നലെ അവിടെ നടന്നത് ഒരു ചെറിയ അടിപിടി ആയിരുന്നു. അവിടേക്ക് കേരള പോലീസ് എത്തിയതാണ് ഇത്രയ്ക്കും പ്രശ്നം ആയത്. പോലീസ് എത്തിയപ്പോൾ തൊഴിലാളികൾ പ്രകോപിതരായി, തൊഴിലാളികൾ പൊലീസുകാരെ ഒന്നു ചെറുതായി കത്തിച്ചു കൊല്ലാൻ നോക്കി. കത്തിയ ജീപ്പിലെ തീ അണക്കാൻ ഫയർ ഫോഴ്സ് എത്തി. അപ്പോൾ തൊഴിലാളികളുടെ കൂട്ടം വീണ്ടും പ്രകോപിതാരയി. പിന്നെ പോലീസ് അവിടെ നടത്തിയത് നായാട്ട് ആയിരുന്നു. ഞങ്ങളുടെ ക്യാമ്പുകൾ റെയ്ഡ് ചെയ്തു. കമ്പനി ലുങ്കികൾക്കു നിറം കൊടുക്കുന്ന ഒരു തരം മരുന്നുകൾ പിടിച്ചെടുത്തു. പോലീസ് അതിനെ മയക്കുമരുന്ന് എന്നാണ് വിളിക്കുന്നത്. ഇതെല്ലാം ചെയ്തത് വെറും 40 പേർ ചേർന്നാണ്. പക്‌ഷേ പോലീസ് പിടിച്ചു കൊണ്ട് പോയത് 150 പേരെ ആണ്.  ഇതിനെതിരെ ഞങ്ങൾ പ്രതിഷേധിക്കും. 

സാബു ഒന്നു നിറുത്തി. ഇന്ന് ഇത്രയും മതി. പിന്നെ ഇന്ന് നിങ്ങളുടെ ചാനലുകളിൽ കാണിക്കേണ്ട പ്രൈം ടൈം ഹെഡ്ലയിൻ കുറിച്ചോളൂ.

"പിണറായി ഭരണം, പോലീസ് നരനായാട്ട്"

എല്ലിൻകഷ്ണം കിട്ടിയ സന്തോഷത്തിൽ മധ്യമാപ്രവർത്തകർ എഴുനേറ്റു നിന്നു കൂട്ട കൈയടിച്ചു.

അങ്ങനെ രണ്ടാം  തിരുമുറിവ്‌ അവസാനിച്ചു.

***********************************************
മൂന്നാം തിരുമുറിവ്‌

തലേദിവസം ഉറക്കം ശെരിയായില്ല. ഉറക്കം ഉണർന്നു നേരെ വന്നു ടി വി വച്ചു. അവന്മാർ ഇപ്പോഴും ജട്ടി പുറത്തു നിൽക്കുന്ന തൊഴിലാളികളെ ആണ് കാണിക്കുന്നത്. എന്തു ചെയ്താൽ ഇതിൽ നിന്നും തലയൂരാം എന്ന് കൂലം കൂഷിതം ആയി ചിന്തിച്ചു. പതിയെ മനസിലേക്ക് എന്തൊക്കെയോ ഐഡിയകൾ വരുന്നുണ്ട്. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മനസിൽ ഒരു ഐഡിയ എത്തി.

മൊബൈൽ എടുത്തു സെക്രട്ടറിയെ വിളിച്ചു. ഇന്ന് വൈകുനേരം ആന്ധ്രാ പ്രദേശിലേക്കു ഒരു ടിക്കറ്റ് ബുക് ചെയു. അതൊടപ്പം ഒരു 3 മണിക്ക് പ്രസ് മീറ്റ് വിളിക്കു. 

ഒക്കെ സർ എന്ന മറുപടി ലഭിച്ചപ്പോൾ തന്നെ ഫോൺ വച്ചു. പിന്നെയും ചിന്ത തുടർന്നു.

മൂന്ന് മണി ആയി. നേരെ മീഡിയയ്ക്ക് മുന്നിലേക്ക്. ചോദ്യങ്ങൾ വരുന്നതിനു മുന്നേ തന്നെ കൈ ഉയർത്തി കാണിച്ചു. ആരും ഒന്നും തന്നെ ചോദിക്കുന്നില്ല. എങ്ങും നിശബ്ദത. അല്പനേരത്തെ മൗനത്തിനു ശേഷം സാബു വായതുറന്നു.

ഇവിടെ നടക്കാൻ പാടില്ലാത്ത ചിലകാര്യങ്ങൾ നടന്നു. വെറും നിസാര കൊലപാതക ശ്രമത്തിന്‌ ആണ് എന്റെ 150 തൊഴിലാളി കുട്ടികളെ പോലീസ് പിടിച്ചു കൊണ്ട് പോയത്. എന്നോട് ചോദിച്ചിരുന്നേൽ ഞാൻ പൊലീസിന് പ്രതികളെ പിടിച്ചു നൽകുമായിരുന്നു. അതല്ലേ ഹീറോയിസം. അല്ലാതെ പോലീസ് വന്നു പ്രതികളെ പിടിക്കുന്നത്‌ ശെരി അല്ല.

മാത്രവുമല്ല ഇവിടെ മൊത്തം കുഴപ്പം ആണ്. അടുത്ത ആഴ്ച ഞങ്ങൾ നൽകാം എന്നു പറഞ്ഞിരുന്ന ഓർഡർ ചെയ്തു തീർക്കുവാൻ ആളില്ല. അയത്തിലേക്ക് വേണ്ടി ഞാൻ ഇന്ന് തന്നെ അന്ദ്രയിലേക്കു പോകുകയാണ്. അടുത്ത ഫ്ലൈറ്റിൽ ഞാൻ അവിടെ നിന്നും 150 പേരെ ഇവിടെ എത്തിക്കും. ഇതു അവിടുത്തെ ജോലികൾ താമസിപ്പിക്കും. അവിടുത്തെ ജോലികൾ ഇവിടുത്തെ പ്രശ്നങ്ങൾ കാരണം തമാസിപിച്ചാൽ അതു രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള നയതന്ത്ര പ്രശ്നം ആയി മാറും. ഇതൊക്കെ കേരള സർക്കാരിന് വേണോ എന്ന് ഇവിടുത്തെ ജനങ്ങൾ തീരുമാനിക്കട്ടെ. അതൊടപ്പം  ഇവിടുത്തെ സർക്കാർ കുണ്ടി-കുണ്ടി എന്റെ സംഘടനയെയും തകർക്കുവാൻ നോക്കുകയാണ്. 

മടുത്തു ഞാൻ പോകുകയാണ്. കേരളം എന്ന നാട് വിട്ട് ഞാൻ അന്ദ്രയിലേക്കു പോകുകയാണ്. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകും എന്നൊന്നും എനിക്ക് തോന്നുന്നില്ല.

ഇത്രയും പറഞ്ഞു നിറുത്തി സാബു എഴുന്നേറ്റു.

അപ്പോഴേക്കും മാധ്യമപ്രവർത്തകർ ഒരു ബി ജി എം ഇട്ടു- അയ്യോ അച്ഛാ പോകല്ലേ, ആയോ അച്ഛാ പോകല്ലേ. 

നടന്നു നീങ്ങുന്നതിനിടയിൽ സാബു മാധ്യമപ്രവർത്തകരെ ഒന്നു നോക്കി, ഇന്നത്തെ ഹെഡിങ് അറിയല്ലോ,

""ഇരയാകുന്നത് സാബുവോ?"".

കിടു ബി ജി എം ഇട്ട് സാബു വിമാനത്താവളം ലക്ഷ്യമാക്കി നടന്നു.

അങ്ങനെ മൂന്നാം തിരുമുറിവ്‌ അവസാനിച്ചു😎😎😎

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

Monday, November 15, 2021

ഒറ്റപ്പെടൽ

 ഒറ്റപ്പെടൽ!!!


എന്റെ അച്ഛൻ ഒരു കോണ്ട്രാക്ടർ ആണ്. ഇ കഴിഞ്ഞ ശനിയാഴ്ച രാവിലെ അച്ഛൻ എന്നോട് പറഞ്ഞു; നി കൂടി ഇന്ന് എന്റെ ജോലി സ്ഥലത്തു വരണം. അദ്ദേഹത്തിന് നിന്നെ ഒന്നു കാണാം എന്നു പറഞ്ഞു. സെക്രട്ടറി യേറ്റിൽ നിന്നും അഡിഷണൽ സെക്രട്ടറി ആയി വിരമിച്ച ഒരാളുടെ വീട്ടിൽ ആണ് ജോലി. അച്ഛന് അദ്ദേഹത്തെ നേരത്തെ തന്നെ അറിയാമായിരുന്നു. ഞാൻ ഒക്കെ പറഞ്ഞു.

രാവിലെ കാപ്പികുടി ഒക്കെ കഴിഞ്ഞു, ഞാനും അച്ഛനോടൊപ്പം പണി സ്ഥലത്തേക്ക് തിരിച്ചു. പണിസ്ഥലത് എത്തിയപ്പോൾ തന്നെ മറ്റുപണിക്കാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു ബാത്‌റൂമിൽ ടൈൽസ് ഇടണം, അതായിരുന്നു പണി.

അച്ഛൻ എന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തി. ഞാൻ ഒരു നമസ്കാരം പറഞ്ഞു. അനീഷ് വരു നമുക്ക് അകത്തിരിക്കാം. ഞാൻ വീടിനകത്തേക്ക് അദ്ദേഹത്തിനൊപ്പം പോയി. ഒരു വിശാലമായ റീഡിങ് എത്തി.

സത്യം പറയല്ലോ, എന്റെ കണ്ണ് തള്ളി പോയി. അത്രക്ക് അധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു അവിടെ. ഞാൻ ഷെൽഫിൽ ഒക്കെ ഒന്നു കണ്ണോടിച്ചു. എല്ലാ തരത്തിലും ഉള്ള പുസ്തകങ്ങൾ ഉണ്ട്.

അനീഷ് ഇരിക്കു. ഒരു പുഞ്ചിരിയോടെ ഞാൻ ആ കസേരയിൽ ഇരുന്നു. അപ്പോഴേക്കും അദേഹത്തിന്റെ ഭാര്യ ചായയും ആയി എത്തി. അവരും അവിടെ ഇരുന്നു. ഞാൻ ഒരു കപ്പ് ചായ എടുത്തു. പതിയെ കൂടിച്ചു.

അദ്ദേഹം ലാപ്ടോപ്പ് എടുത്തു. സ്കൈപ്പ് കാൾ ആരംഭിച്ചു. അപ്പുറത്ത് ആരും തന്നെ എടുത്തില്ല. ഒന്നു രണ്ടു പ്രവശത്തെ ശ്രമത്തിനു ശേഷം കാൾ എടുത്തു.

"അച്ഛാ ഞാൻ തിരക്കിൽ ആണ്, പിന്നെ വിളിക്കാം."

കാൾ കട്ട് ആയി.

മോൾ ആണോ? ഞാൻ ചോദിച്ചു.

അതേ അവൾ യുഎസിൽ ആണ്. അവൾ എപ്പോഴും തിരക്കിൽ ആണ്. ഒരു മോനും ഉണ്ട് അവന്റെയും അവസ്ഥ ഇതു തന്നെ. ഇതു പറയുമ്പോൾ ആ അച്ഛന്റെയും അമ്മയുടെയും മുഖത്തെ വിഷമം എനിക്ക് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നു.

എന്റെ മകൾക്ക് അനീഷിനോട് ഒന്നു സംസാരിക്കണം,. അനീഷ് എഴുതിയ സാനിറ്ററി നാപ്കിനെ കുറിച്ചുള്ള കുറിപ് മകൾ കണ്ടിരുന്നു. അവൾ അവശ്യപെട്ടിട് ആണ്‌ ഞങ്ങൾ അനീഷിനെ കാണണം എന്ന് അച്ഛനോട് പറഞ്ഞത്.

ഞങ്ങൾ ചായ കുടിച്ചു, ഒത്തിരി സംസാരിച്ചു. ലോകകര്യങ്ങളും കുടുംബ കാര്യങ്ങളും എല്ലാം സംസാരിച്ചു. അപ്പോഴേക്കും ആന്റി ഉച്ചക്കുള്ള ലഞ്ച് തയാറാക്കാൻ വേണ്ടി പോയി. ഞാനും ആ അങ്കിളും സംസാരിച്ചു കൊണ്ടേ ഇരുന്നു. സംസാരം പകുതി ആയപ്പോൾ അങ്കിൾ ചോദിച്ചു?
നമുക്ക് ക്യാറംസ്‌ കളിക്കാമോ എന്ന്? ഞാനും ഒക്കെ പറഞ്ഞു.

അങ്ങനെ രസകരം ആയി സംസാരവും ക്യാറംസ്‌ കളിയും നീണ്ടു പോയി. ഉച്ചക്ക് ലഞ്ച് കഴിക്കാൻ നേരം ആയി. ആന്റി വന്നു ഞങ്ങൾ രണ്ടു പേരെയും ലഞ്ച് കഴിക്കാൻ വിളിച്ചു.

ഞാൻ സ്നേഹത്തോടെ വേണ്ട എന്നു പറഞ്ഞു. ഞാൻ അച്ഛനോടൊപ്പം വീട്ടിൽ നിന്നും കഴിക്കാം എന്നു പറഞ്ഞു ഒഴിയാൻ നോക്കി. പക്ഷെ നടന്നില്ല, നിർബന്ധിച്ചു എന്നെ ലഞ്ച് കഴിക്കാൻ കൊണ്ട് പോയി.

ഊണ് മേശയ്ക്കു മുൻപിൽ എത്തിയപ്പോൾ എന്റെ കണ്ണു തള്ളി പോയി. വിശാലമായ സദ്യ. എല്ലാവരും ഉണ്ട്. എന്റെ അച്ഛനും, കൂടെ പണി ചെയുന്ന പണികാരും ഉണ്ട്.

ഇന്ന് നിങ്ങൾ ഞങ്ങളുടെ അതിഥി ആണ്. എല്ലാവർക്കും ഒന്നിച്ചിരുന്നു ഒരു സദ്യ കഴിക്കാം. ഇലയിൽ ആ ആന്റി എല്ലാവർക്കും ഊണ് വിളമ്പി. നല്ല സദ്യ.

സദ്യ ഒക്കെ കഴിഞ്ഞു തിരികെ വീണ്ടും ആ റീഡിംഗ് റൂമിൽ എത്തി. താമസിയാതെ ആന്റിയും എത്തി. വീണ്ടും ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിച്ചു. ഭൂമിക്കു താഴെ ഉള്ള എല്ലാം ഉണ്ടായിരുന്നു സംസാരവിഷയം ആയിട്ട്. സമയം നാലുമണി ആയി. ആന്റി ചായ ഇടുവാൻ ആയി അടുക്കളയിലേക്കു പോയി.

ഞങ്ങൾ പതിയെ ടെറസ്സിൽ എത്തി. വാടി ഉണങ്ങി നിൽക്കുന്ന പച്ചക്കറി തണ്ടുകൾ മാത്രം കാണാം. ഞങ്ങൾ വീണ്ടും സംസാരം തുടർന്നു. ആന്റി ചായയും ആയി വന്നു.

സമയം 6 മണി. അനീഷ് ഇടക്ക് ഒക്കെ ഇങ്ങോട്ടു വരണം. നമുക്ക് സംസാരിക്കാം. ഇ നഗരം ഒന്നിച്ചു കാണാൻ ഇറങ്ങാം. ഞാൻ എല്ലാത്തിനും പൂര്ണസമതത്തോടൊ ഒക്കെ പറഞ്ഞു. ആ ദിവസം അവസാനിച്ചപ്പോൾ അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ എനിക്ക് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നു.

അച്ഛൻ പണികാർക്കൊക്കെ അന്നത്തെ ശമ്പളം കൊടുത്തു. ഞാൻ അവരോടൊക്കെ യാത്ര പറഞ്ഞു അച്ഛനുമായി ബൈക്കിൽ വീട്ടിലേക്കു യാത്ര തിരിച്ചു. പോകുന്നതിനു മുന്നേ ഞാൻ ആ വീട്ടിലേക്കു ഒന്നു തിരിഞ്ഞു നോക്കി. ഒരു മൂകത ആ വീടിനെ ഗ്രസിക്കുന്നത് വ്യകതമായി കാണാമായിരുന്നു.

നോട്ട്: നിങ്ങളുടെ വീടിനടുത്ത് ആരേലും ഒറ്റക്ക് ആണ് താമസിക്കുന്നത് എങ്കിൽ അവരുമായും വേണ്ടുവോളം സംസാരിക്കണം, അവർ ചിലപ്പോൾ പുറത്തു പറയാൻ കഴിയാത്ത ഒറ്റപെടലിൽ ആയിരിക്കും. നിങ്ങൾ അവരുടെ ആരൊക്കെയോ ആയി മാറുവാൻ കഴിയും.

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

Saturday, November 13, 2021

കുറുപ്പ് സിനിമ



ഇന്നലെ നാട്ടിൽ എത്തി. ഇതു എഴുതുമ്പോൾ മനസിൽ ഒരു ചെറിയ സന്തോഷം ഉണ്ട്.

രാവിലെ വീട്ടിൽ എത്തിയ ഞാൻ ആദ്യം ബൈക്കും ആയി പോയത് സിനിമ തീയേറ്ററിൽ. പോകാൻ ഇറങ്ങിയപ്പോൾ അച്ഛന്റെ ചോദ്യം.
എങ്ങോട്ടാ? 

തീയേറ്ററിലേക്ക്, സുകുമാര കുറുപ്പിനെ കാണണം.

തിയേറ്ററിൽ എത്തി. ക്യൂവിൽ നിന്ന്‌ ഒരു ടിക്കറ്റ് എടുത്തു. വാതിലിനു മുൻപിൽ നിന്നും ടിക്കറ്റ്  മുറിച്ചു തരുന്ന ചേട്ടനോട് സ്ഥിരം ചോദിക്കുന്ന ചോദ്യവും ചോദിച്ചു.

"അണ്ണാ, പടം കൊള്ളാമോ?". 

അണ്ണൻ ഒരു വല്ലാത്ത നോട്ടം, എന്തവടെ ഇതല്ലേ ആദ്യഷോ.

അണ്ണാ നിങ്ങൾ ഒന്നു ഷെമി, രണ്ടു വർഷത്തോളം ആയി അണ്ണാ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ട്. അതുകൊണ്ട് ചോദിച്ചതാ.

എന്റെയും അണ്ണന്റെയും മുഖത്തു ചിരി.

നേരെ പോയിരുന്നു പടം കണ്ടു.. ദുൽഖർ വന്നപ്പോൾ തീയേറ്റർ ഇളകിമറിഞ്ഞു. പടം ആസ്വദിച്ചു കണ്ടു. ഇന്റർവേൽ സമയത്ത്‌ ഒരു ചായ കൂടി. അതിനുശേഷം  വീണ്ടും തീയേറ്ററിൽ.

പടം ഒക്കെ കണ്ടു പുറത്തിറങ്ങി. ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു.

"ഞാൻ വീണ്ടും ജീവിതം ആസ്വദിച്ചു തുടങ്ങി".  കയ്യിൽ കിട്ടിയാൽ മതിലിൽ ചേര്ത്തു നിറുത്തി കൊറോണക്ക് രണ്ടു ഇടിയും കൊടുക്കണം എന്നു മനസിൽ പറഞ്ഞുകൊണ്ട് നേരെ ബൈക്കും ആയി വീട്ടിലേക്ക്.

രാത്രി ഇതു എഴുതാൻ ഇരിക്കുമ്പോൾ നഷ്ടപ്പെട്ട എന്തോ തിരികെ കിട്ടിയതു പോലെ.

താങ്ക്സ് ദുൽഖർ.

Sunday, November 7, 2021

ജയ് ഭീം and ഹിന്ദി


ജയ് ഭീം and ഹിന്ദി and SBI 

ജയ് ഭീം സിനിമ ഇറങ്ങിയ അന്നു തന്നെ കണ്ടിരുന്നു. നല്ലൊരു മികച്ച സിനിമ. സിനിമയുടെ കഥ എഴുതിയ കഥാകാരനും, തിരക്കഥാകൃത്തും ആണ് ആ സിനിമയിലെ യാത്ര ഹീറോസ്. സെങ്കിണി എന്ന കഥാപാത്രം നാഷണൽ ലെവൽ അവാർഡ് കിട്ടുന്ന തരത്തിൽ ഉള്ള പ്രകടനം. ഒരു കുറ്റവും പറയാൻ തോന്നാത്ത സിനിമ.

ആ സിനിമ കണ്ടപ്പോൾ അല്പമെങ്കിലും ആരോചകം ആയി തോന്നിയത്. പ്രകാശ് രാജിന്റെ കഥാപാത്രം ഹിന്ദി പറയുന്നവനെ തല്ലുന്ന രംഗം ആണ്. നോർത്ത് സൈഡിൽ ഇപ്പോഴേ ഇതു ഒരു സംസാര വിഷയം ആയിട്ടുണ്ട്.

ഇതോടൊപ്പം ഞാൻ ഒരു അനുഭവം കൂടി ചേർക്കുന്നു.

ഇന്നലെ ഞാൻ SBI ബാങ്കിൽ പോയിരുന്നു. അക്കൗണ്ടിൽ ഒരു നോമിനിയെ ചേർക്കണം. ഭാര്യയുടെ പേര് ആയിരുന്നു നോമിനി ആയി ചേർക്കാൻ ഞാൻ ഉദ്ദേശിച്ചത്. ബാങ്കിൽ ചെന്നു, ഒരു ഫോം വാങ്ങി. പൂരിപ്പിക്കാൻ വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ കല്ലുകടി. പുട്ടിൽ തേങ്ങ ഇടുന്നത് പോലെ ഓരോയിടത്തും അവന്റെ 'കിണ്ടി'. ആദ്യമൊക്കെ ക്ഷമയോടെ കിണ്ടിക്ക് ഇടയിൽ ഉള്ള ഇംഗിളിഷ് വായിച്ചു പൂരിപ്പിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഞാൻ തന്നെ ആയി മാറി.

നേരെ മാനേജരുടെ റൂമിലേക്ക്‌. ഒരു സ്ത്രീ ആയിരുന്നു മാനേജർ. ഞാൻ നേരെ കയറി ചെന്നു കസേരയിൽ ഇരുന്നു. മാഡം എനിക്ക് ഒരു നോമിനിയെ ചേർക്കണം. ഇതാണ് നിങ്ങളുടെ ഫോം. ഇതൊന്നു ഫിൽ ചെയ്തേ. ഞാൻ ഡീറ്റൈൽസ് പറയാം.

സാർ, ഇതു സർ തന്നെ ഫിൽ ചെയ്യണം. മാനേജർ പറഞ്ഞു.

എനിക്ക് ഇ കിണ്ടിയും ഇംഗ്ലീഷും അറിയില്ല. മാഡം തന്നെ ഫിൽ ചെയ്തോ. പറ്റില്ല എങ്കിൽ അക്കൗണ്ട് ക്ലോസ് ചെയു.

അവർക്ക് കാര്യം മനസിലായി. അവർ എന്റെ കയ്യിൽ നിന്നും ഫോം വാങ്ങി. ഫിൽ ചെയ്തു തന്നു. അതിനുശേഷം ഇനി ഫോം ഫിൽ ചെയ്യണം എങ്കിൽ പുറത്തുള്ള ആരോടെങ്കിലും ചോദിച്ചാൽ മതി. മാനേജർ പറഞ്ഞു.

പോകാനായി എഴുന്നേറ്റ ഞാൻ വീണ്ടും കസേരയിൽ ഇരുന്നു. എന്നിട്ടു ഞാൻ ചോദിച്ചു.

മാഡം മലയാളി ആണോ?

അതേ.

ഇവിടുത്തെ അകൗണ്ട് മുഴുവനും മലയാളികളുടെ ആണോ?

അതേ.

പിന്നെ എന്ത് കോപ്പിന് ആണ് കിണ്ടിയിൽ അച്ചടിച്ചു വച്ചേക്കുന്നെ?

ഉത്തരം ഒന്നും തന്നെ വരുന്നില്ല.

പിന്നെ ഇനിയും നിങ്ങൾ ഫോം മലയാളിക്ക് വേണ്ടി മാറ്റിയില്ല എങ്കിൽ എന്റെ ഫോം ഈ കസേരയിൽ ഇരിക്കുന്ന മാനേജർ തന്നെ പൂരിപ്പിക്കും.

അപ്പൊ ശെരി വരട്ടെ. ഞാൻ നോമിനിയെ ചേര്ത്തു.

ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് എന്തു മ*** ആണ് ഇംഗ്ലീഷിന്റെ ഇടയിൽ അവന്റെ ഒരു കിണ്ടി.

ഇന്നലെ തുടങ്ങിയ ചീത്ത വിളി ആണ്. ഞാൻ ഇതുവരെ നിര്ത്തിയിട്ടില്ല.

ഇപ്പോൾ എനിക്ക് മനസിലയായി പ്രകാശ് രാജ് ചെയ്ത കഥാപാത്രം എത്രത്തോളം ശെരി ആണെന്നു.

അനീഷ് ഓമന രവീന്ദ്രൻ
Aneesh Omana Raveendran

Sunday, October 24, 2021

ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് അവലോകനം

ഇന്ത്യൻ ബാറ്റിംഗ് ഒരു അവലോകനം!!!

1. ഓപ്പണർമാർ തീർത്തും നിരാശപ്പെടുത്തി. കെ എൽ രാഹുലും രോഹിത് ശർമയും തങ്ങളുടെ ഭാരം കോഹിലിയിലേക്കു കൊടുത്തു.

2. വിക്കറ്റ് കളയാനും പാടില്ല, റൺസ് എടുക്കുകയൂം വേണം ഇതായിരിക്കണം കോഹ്ലി മനസിൽ കണ്ടത്. സ്‌ട്രൈക് റേറ്റ് 110. വിക്കറ്റ് കളയാതെ റൺസ് എടുത്ത കോഹ്ലി പ്രശംസ അർഹിക്കുന്നു.

3. ഇന്ത്യയ്ക്ക് ഇന്നും നാലാം നമ്പറിൽ ആര് ഇറങ്ങണം എന്നു തീരുമാനികുവാൻ ഉള്ള കഴിവ് ക്യാപ്റ്റന് കിട്ടിയിട്ടില്ല എന്നു തോന്നും. സൂര്യകുമാർ യാദവ് ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു.

4.റിഷാബ് പന്ത് തന്റെ ജോലി കൃത്യമായി ചെയ്തു. വിക്കറ്റ് കളയാതെ കോഹ്ലിക്‌ പിന്തുണ നൽകി. അതോടൊപ്പം റൺസ് സ്കോർ ചെയ്തു.

5. രവീന്ദ്ര ജഡേജ എന്തിനാ ഇനിയും ഈ അരാം നമ്പറിൽ കടിച്ചു തൂങ്ങുന്നത് എന്നു മനസിലായില്ല. 13 ബോളിൽ13 റൺസ്. 

6.ഹർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും ചേർന്നു 16 റൺസ് നേടി, അതും 12 ബോളിൽ. മികച്ച ഒരു ഫിനിഷിങ്.

പാകിസ്ഥാന് വേണ്ടത് 120 ബോളിൽ 152 റൺസ്. അനായാസം നേടിയെടുക്കാൻ കഴിയുന്ന ലക്ഷ്യം.

ഇതു എഴുതിയപ്പോൾ പോലും എനിക്ക് തന്നെ തോന്നി ഞാൻ നാലാം നമ്പർ പൊസിഷനിൽ ഇറങ്ങി ബാറ്റ് ചെയ്താൽ മതിയായിരുന്നു. പോട്ടെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.

പാകിസ്താന്റെ ബാറ്റിങ്ങും ഇന്ത്യയുടെ ബൗളിംഗും കാണാം😀😀

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS